മരണമുനമ്പിൽ നിന്ന് പിഞ്ചുകുഞ്ഞിനെ കോരിയെടുത്ത് മലയാളി, ലണ്ടനിൽ ചങ്ങരംകുളം സ്വദേശിക്ക് ഹീറോ പരിവേഷം
Pulamanthole vaarttha
ലണ്ടൻ : യുകെയിലെ ഈസ്റ്റ് ലണ്ടൻ ഇൽഫോഡിൽ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഏതാനും നിമിഷങ്ങൾക്കിടെ നടന്നത് കണ്ടു നിന്നവരുടെ ഹൃദയമിടിപ്പ് ഉയർത്തിയ രക്ഷാപ്രവർത്തനം. ഇൽഫോഡിലെ ഹൈറോഡിൽ തിരക്കേറിയ വ്യാപാരമേഖലയിലെ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ജനൽപ്പടിയിൽ അപകടകരമായി തൂങ്ങിനിന്നിരുന്ന മൂന്ന് വയസ്സുകാരിയെ മലയാളി യുവാവും ഒപ്പമുണ്ടായിരുന്ന ഒരു മെറ്റ് പൊലീസ് ഉദ്യോഗസ്ഥനും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി.സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് രക്ഷാപ്രവർത്തനത്തിന് പിന്നിലെ നായകൻ മലപ്പുറം സ്വദേശി മുഹമ്മദ് ജസീലാണെന്ന് വ്യക്തമായത്. കുട്ടിക്ക് യാതൊരു പരിക്കും സംഭവിച്ചിട്ടില്ലെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് പ്രദേശവാസികൾ കെട്ടിടത്തിന്റെ മുകളിലെ ജനൽപ്പടിയിൽ പിടിച്ചുനിൽക്കുന്ന കുട്ടിയെ ശ്രദ്ധിച്ചത്. ഏത് നിമിഷവും പിടിവിട്ട് താഴേക്ക് വീഴാൻ സാധ്യതയുള്ള സാഹചര്യം കണ്ടതോടെ ജനക്കൂട്ടം ആശങ്കയിലായി.
ഉടൻ തന്നെ മെറ്റ് പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം സമീപത്തെ താഴത്തെ നിലകളിലൂടെ കുട്ടിയെ സമീപിക്കാൻ ശ്രമിച്ചെങ്കിലും അത് എളുപ്പമായിരുന്നില്ല. ഇതിനിടെ താഴെ നിന്നവർ കുട്ടിയെ ധൈര്യപ്പെടുത്താൻ ശ്രമിക്കുകയും രക്ഷാപ്രവർത്തനത്തിനായി വിവിധ മാർഗങ്ങൾ തേടുകയും ചെയ്തു.സംഭവസമയത്ത് അപകട നടന്ന കെട്ടിടത്തിന്റെ അതേ നിരയിലുള്ള മറ്റൊരു കെട്ടിടത്തിലെ രണ്ടാം നിലയിലെ താമസ സ്ഥലത്ത് നിന്നും സുഹൃത്തിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു മുഹമ്മദ് ജസീൽ. ഡ്യൂട്ടിക്കായി തയാറെടുക്കുന്നതിനിടെയാണ് പുറത്തുനിന്നുള്ള അസാധാരണമായ ബഹളം മുഹമ്മദ് ജസീലിന്റെ ശ്രദ്ധയിൽപ്പെട്ടത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കിയ മുഹമ്മദ് ജസീൽ മറ്റൊന്നും ചിന്തിക്കാതെ പുറത്തേക്ക് ഡ്യൂട്ടിക്ക് പോകാനുള്ള ഷർട്ട് ധരിക്കും മുൻപേ ഓടിയെത്തി. സ്വന്തം മുറിയിൽ നിന്നും അപകട സ്ഥലത്ത് പെട്ടെന്ന് എത്തുവാൻ ജനൽ വഴി ചാടിയാണ് എത്തിയത്.

ഇതിനോടകം ജനക്കൂട്ടവും പൊലീസും കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയുടെ പിടി നിമിഷംതോറും ദുർബലമാകുകയായിരുന്നു. താഴെ നിന്നിരുന്ന മുഹമ്മദ് ജസീലും ഒരു പൊലീസ് ഉദ്യോഗസ്ഥനും കുട്ടിയുടെ താഴെ സുരക്ഷിതമായി നിലയുറപ്പിച്ചു. ഒടുവിൽ എല്ലാവരുടെയും ഹൃദയം നിലച്ചുപോയെന്ന തോന്നൽ സൃഷ്ടിച്ച നിമിഷത്തിൽ കുട്ടിയുടെ കൈ ജനൽപ്പടിയിൽ നിന്ന് വഴുതി. താഴേക്ക് പതിച്ച കുഞ്ഞിനെ മുഹമ്മദ് ജസീൽ സുരക്ഷിതമായി താങ്ങിയെടുത്തു. കുഞ്ഞിനെ താങ്ങിയെടുത്ത സമയം പൊലീസ് ഉദ്യോഗസ്ഥാനും സഹായിച്ചിരുന്നു. വലിയ ദുരന്തം ഒഴിവായത് ഏതാനും സെക്കൻഡുകളുടെ സമയോചിത ഇടപെടലിലൂടെയായിരുന്നു. തുടർന്ന് കുട്ടിയെ സുരക്ഷിതമായി കൈമാറി. രക്ഷാപ്രവർത്തനം വിജയിച്ചതോടെ താഴെ ഒത്തുകൂടിയ ജനക്കൂട്ടം കൈയടികളോടെ ആഹ്ലാദം പ്രകടിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥനും മുഹമ്മദ് ജസീലിനെ ചേർത്ത് പിടിച്ച് അഭിനന്ദിച്ചു

കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved