ഫാസ്റ്റും സൂപ്പര്‍ഫാസ്റ്റും ഇല്ല, സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറിയില്‍ മാത്രം
Pulamanthole vaarttha
തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളില്‍ മാത്രം പരിമിതപ്പെടുത്തും. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന കെഎസ്ആർടിസി വിദഗ്ധ സമിതിയുടെ വിലയിരുത്തലിനെ തുടർന്നാണ് ഓർഡിനറിയില്‍ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ദീർഘദൂര സർവീസുകളിലും റിസർവേഷൻ സൗകര്യമുള്ള സർവീസുകളിലും സൗജന്യ നിരക്ക് ഏർപ്പെടുത്തിയാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി കെഎസ്ആർടിസി നേരിടേണ്ടി വരുമെന്ന് സമിതി ചൂണ്ടിക്കാണിച്ചു.
പദ്ധതി യാഥാർത്ഥ്യമായാല്‍ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം സർക്കാർ പൂർണമായും കെഎസ്ആർടിസിക്ക് മുൻകൂറായി നല്‍കും. ഇതിനായി വലിയൊരു തുക കണ്ടെത്തേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

പ്രതിമാസം ഏകദേശം 90 മുതല്‍ 100 കോടി രൂപ വരെ ഇതിനായി ചെലവ് കണ്ടെത്തണം. കോർപ്പറേഷനിലെ ശമ്പളത്തിനും പെൻഷനുമായി സർക്കാർ നിലവില്‍ നല്കുന്ന 80 കോടി രൂപയ്ക്ക് പുറമെയാണിത് . കൊവിഡ് മഹാമാരിക്ക് മുൻപ് പ്രതിദിനം 35 ലക്ഷത്തോളം യാത്രക്കാരുണ്ടായിരുന്ന കെഎസ്ആർടിസിയില്‍ നിലവില്‍ അത് 25 ലക്ഷത്തിന് താഴെയായി ചുരുങ്ങിയിട്ടുണ്ട്. സൗജന്യ യാത്ര ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വൻ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 15ന് തന്നെ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം ഉണ്ടാകും. തുടക്കത്തില്‍ ഓർഡിനറി സർവീസുകളില്‍ മാത്രം ഏർപ്പെടുത്തുന്ന പദ്ധതി, ഭാവിയില്‍ വിജയകരമെന്ന് കണ്ടാല്‍ മറ്റ് സർവീസുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം സർക്കാർ പിന്നീട് പരിഗണിക്കും.
ഒറ്റപ്പാലം: റിട്ട. റവന്യു ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച ശേഷം ആസൂത്രിതമായി 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ...
കൊണ്ടോട്ടി : കൊണ്ടോട്ടിക്ക് സമീപം വലിയ പറമ്പില്‍ നടുറോഡിൽ വന്നിരുന്ന പിഞ്ച് കുഞ്ഞിനെ ഇതേറൂട്ടിൽ വന്ന ബസ് ഡ്രൈവർ കണ്ടതോടെ...
തൃശൂർ: തൃശൂർ കുന്നംകുളത്ത് സിനിമയെ വെല്ലുന്ന തന്ത്രങ്ങളുമായി കഞ്ചാവ് ഒളിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ഒടുവിൽ കുക്കറിന്റെ വിസിൽ...
© Copyright , All Rights Reserved