കുഞ്ഞാമിന വധം; പ്രതികൾ 10 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് പിടിയിൽ
Pulamanthole vaarttha
കണ്ണൂർ: ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികൾ 10 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് പിടിയിൽ. 2016 ഏപ്രിൽ 30-ന് ഇരിക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട സിദ്ദിഖ് നഗർ എന്ന സ്ഥലത്തു താമസിക്കുകയായിരുന്ന 60 വയസ്സുള്ള മെരടൻ കുഞ്ഞാമിന എന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി സ്വർണഭരണങ്ങൾ കവർന്നു രക്ഷപ്പെട്ട ഡൽഹി സ്വദേശികളായ പർവീൺ ബാനു (55) സക്കീന ഫാത്തിമ (32) എന്നിവരാണ് പിടിയിലായത്. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
2016-ൽ പ്രതികൾ വസ്ത്ര വ്യാപാരികൾ എന്ന് പറഞ്ഞു കുഞ്ഞാമിന താമസിക്കുന്നതിന് തൊട്ടടുത്തുള്ള വാടക വീട്ടിൽ താമസിക്കുകയും കുഞ്ഞാമിനയുമായി സൗഹൃദത്തിലാവുകയും ചെയ്യുകയായിരുന്നു. 2016 ഏപ്രിൽ 30-ന് രാവിലെ കുഞ്ഞാമിനയെ പ്രതികളുടെ വാടക വീട്ടിൽ വെച്ച് കഴുത്തിനും വയറിനും നെഞ്ചത്തും മാരകമായി കുത്തി പരിക്കേൽപ്പിച്ചു. മരിച്ചു എന്നുറപ്പാക്കിയ ശേഷം കുഞ്ഞാമിനയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാലയും കൈയിലുണ്ടായിരുന്ന ഒരു വളയും പണവും കവർച്ചചെയ്താണ് രക്ഷപ്പെട്ടത്.
ആന്ധ്രാ പ്രദേശിലെ ഓംഗോൾ പോലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യം ചെയ്ത പ്രതികൾ അവിടെനിന്ന് ജാമ്യത്തിലിറങ്ങി മുങ്ങി കേരളത്തിലേക്ക് കടക്കുകയായിരുന്നു. ഈ കേസിൽ പിടിക്കപ്പെടാതിരിക്കാൻ പ്രതികൾ എല്ലാ മുൻ കരുതലുകളും നടത്തിയിരുന്നു. പ്രതികൾ വ്യാജ രേഖകൾ നൽകിയാണ് ക്വാർട്ടേഴ്സ് വാടകക്കെടുത്തത്. സംഭവത്തിന് മുൻപ് തന്നെ ഫോൺ വിൽപ്പന നടത്തി. കർണാടക സ്വദേശിയായ ഒരാൾക്ക് സൗജന്യമായി വസ്ത്രം തരാമെന്നു വാഗ്ദാനം നൽകിയാണ് ഫോണിന്റെ
സിംകാർഡുകൾ സംഘടിപ്പിച്ചത്.
പ്രതികൾ ഒരു സ്ഥലത്തും സ്ഥിരമായി താമസിച്ചിരുന്നില്ല.
ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ 2016-ൽ രജിസ്റ്റർ ചെയ്ത കേസ് 2024-ൽ അന്തർ സംസ്ഥാന ബന്ധമുള്ള പ്രതികളെ പിടികൂടാൻ സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു. തെലുങ്കു, കന്നഡ, തമിഴ്, മലയാളം. ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ഏഴ് ഭാഷകൾ സംസാരിക്കുന്ന പ്രതികൾ കണ്ണൂരിനെ കൂടാതെ കേരളത്തിലെ കാസർഗോഡ് വയനാട്, മലപ്പുറം പാലക്കാട് തിരുവനന്തപുരം എന്നീ ജില്ലകളിലും തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി എന്നീ സ്ഥലങ്ങളിലും മാറിമാറി താമസിച്ച് പോലീസിന് പിടികൊടുക്കാതെ കഴിഞ്ഞ പത്ത് വർഷമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ് കണ്ണൂർ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി സുധീർ കല്ലൻ, കണ്ണൂർ റൂറൽ ഡിഎച്ച്ക്യു വിലെ എസ് ഐ അബ്ദുൽ റഹൂഫ്, എസ്ഐ ഗിരീഷ്, എസ്ഐ സുധീഷ് എഎസ്ഐ മഞ്ജുള എന്നിവരടങ്ങിയ സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം അതിവിദഗ്ധമായ അന്വേഷണത്തിലൂടെ പ്രതികളെ മധ്യപ്രദേശിലെ ഉജ്ജയിനിയിൽനിന്ന് മധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെ പിടികൂടിയത്.പ്രതികളെ ശനിയാഴ്ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി കണ്ണൂരിൽ ഹാജരാക്കിയതിനു ശേഷം കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved