ഖത്തറിൽ ഇസ്രയേൽ ആക്രമണം;വിവിധ ഇടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്
Pulamanthole vaarttha
ദോഹ :ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായി വിവരം. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഉണ്ടായ സ്ഫോടനം ഹമാസ് നേതാക്കള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ ഫലമാണെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിരവധി സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.ഇസ്രയേലിനും ഹമാസിനും ഇടയിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്ന പ്രധാന രാജ്യമായിരുന്നു ഖത്തര്‍. ഗാസയ്ക്ക് പുറത്തുള്ള തങ്ങളുടെ ആസ്ഥാനമായി ഹമാസ് നേതാക്കള്‍ ഖത്തര്‍ തലസ്ഥാനം ഉപയോഗിച്ചുവരുന്നുവെന്നാണ് ഇസ്രയേലിന്റെ ആരോപണം.
ഹമാസിന്റെ ഉന്നത നേതൃത്വത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ പ്രതിരോധ സേന പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ടെങ്കിലും എവിടെയാണ് നടത്തിയതെന്ന് പറഞ്ഞിട്ടില്ല.ഹമാസിനെ ലക്ഷ്യമിട്ട് തങ്ങള്‍ നടത്തിയ ആക്രമണമാണിതെന്ന് ഇസ്റാഈല്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി അറിയിച്ചു. ഗസ്സയില്‍ വെടിനിർത്തല്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസ് പ്രതിനിധി സംഘം ദോഹയില്‍ ചർച്ചകള്‍ നടത്തുന്നതിനിടെയാണ് സംഭവം.
ഇസ്റാഈലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റുമായി സഹകരിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്റാഈലി സൈന്യം സ്ഥിരീകരിച്ചു. ദോഹയില്‍ വെച്ച് ഹമാസ് നേതാക്കളെ വധിക്കാൻ ശ്രമിച്ചതായി സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിന് വിധേയരായ ഹമാസ് അംഗങ്ങള്‍ വർഷങ്ങളായി സംഘടനയുടെ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നവരാണെന്നും ഹമാസ് ഭീകര സംഘടനയെ പരാജയപ്പെടുത്തുന്നത് വരെ തങ്ങളുടെ പ്രവർത്തനം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്റാഈലിന്റെ ഈ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. കഴമ്ബില്ലാത്തതും ഭീരുത്വപരമായതുമായ ആക്രമണമാണിതെന്ന് ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അല്‍ അൻസാരി പ്രസ്താവനയില്‍ പറഞ്ഞു. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയിലെ നിരവധി അംഗങ്ങള്‍ താമസിക്കുന്ന റെസിഡൻഷ്യല്‍ കെട്ടിടങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കുറ്റകൃത്യം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും, ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ഗസ്സ നഗരം പിടിച്ചെടുക്കാനുള്ള ഇസ്റാഈലിന്റെ പദ്ധതികള്‍ക്ക് സമാന്തരമായിട്ടാണ് ഈ സംഭവം അരങ്ങേറിയത്. ഏതെങ്കിലും തരത്തിലുള്ള സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്താനുള്ള ഇസ്റാഈലിന്റെ മറ്റൊരു ശ്രമമായാണ് ഈ ആക്രമണത്തെ അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്
ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്‍പതുകാരിയാണ്...
കനത്ത മഴയിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചു പോയി വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ ...
വളാഞ്ചേരി :വളാഞ്ചേരിയിൽ ട്രാൻസ്ജെൻഡർ യുവതിയെ കയറി പിടിക്കുകയും ദേഹോപദ്രവമേല്പിച്ചു പണവും ഫോണും കവരുകയും ചെയ്ത സംഭവത്തിൽ നിരവധി...
© Copyright , All Rights Reserved