നിസ്വാർത്ഥ സേവനത്തിന്റെ പര്യായമായി ജബ്ബാർ ജൂബിലി
Pulamanthole vaarttha
പെരിന്തൽമണ്ണ : ഒരു പെരുമ്പാമ്പിനെ കണ്ടാലോ, തീപ്പിടിത്തമുണ്ടായാലോ, വീടിനുമുകളിലേക്ക് ഒരു മരം വീണാലോ… ആവശ്യങ്ങളെന്തുമായിക്കൊള്ളട്ടെ, ജബ്ബാർ ജൂബിലി സഹായവുമായി ഓടിയെത്തും. അതിനി എന്തു കാലാവസ്ഥയായാലും ഏതു നട്ടപ്പാതിരയ്ക്കായാലും. ഇത്തരം അടിയന്തര ഘട്ടങ്ങളിലല്ലെങ്കിൽ ജബ്ബാർ ജൂബിലിയെ നിങ്ങൾക്കു കാണാം; പെരിന്തൽമണ്ണ ടൗൺ ജുമാമസ്ജിദിന് മുന്നിലൊരു ഓട്ടോറിക്ഷയിൽ നിറയെ അത്തറുമായി. വിളിവന്നാൽ ഉടൻ കടയടയ്ക്കുകയായി. സുരക്ഷാ സന്നാഹങ്ങളുമായി ഉടനെയിറങ്ങും.
ഒരുവർഷത്തിനിടെ ജബ്ബാർ പിടികൂടി രക്ഷപ്പെടുത്തിയത് 115 പാമ്പുകളെയാണ്. പെരുമ്പാമ്പും മൂർഖനും അണലിയും ഒക്കെ ഈ പട്ടികയിലുണ്ട്. വനം വകുപ്പിന്റെ അംഗീകൃത സ്നേക്ക് റെസ്ക്യൂവറുമാണ് ജബ്ബാർ.

അതിലൊതുങ്ങുന്നില്ല സേവനം. 32 വയസ്സിനിടെ 26 തവണ സന്നദ്ധരക്തദാനം നടത്തിമാതൃകായയും. ജബ്ബാർ ജൂബിലി വ്യത്യസ്ഥനാവുകയാണ് . കോവിഡ് കാലത്ത് മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് നേതൃത്വം നൽകി. അതോടൊപ്പം വിവിധ സ്ഥാപനങ്ങളിൽ അണുനശീകരണം, ഒഴുക്കിൽപ്പെട്ടവർക്കായുള്ള തിരച്ചിൽ, അഴുകി വികൃതമായ മൃതദേഹങ്ങൾ മോർച്ചറിയിലേക്കോ ആശുപത്രിയിലേക്കോ മാറ്റൽ, കടന്നലിന്റെയും തേനീച്ചയുടെയും കൂടുകൾ ഒഴിപ്പിക്കൽ, കിണറ്റിൽ വീണ ജീവികളെ രക്ഷിക്കൽ, അപകടത്തിൽപ്പെട്ട പക്ഷിമൃഗാദികൾക്ക് ശുശ്രൂഷയൊരുക്കൽ, തീപ്പിടിത്ത രക്ഷാപ്രവർത്തനം, ഗതാഗത നിയന്ത്രണം, വീടുകൾക്ക് മുകളിൽ വീണ മരങ്ങൾ മുറിച്ചു നീക്കൽ… ജബ്ബാർ എന്തിനുമേതിനും സജീവം. പടിപടിയായി ലഭിച്ച പരിശീലനത്തിലൂടെയാണ് ട്രോമാ കെയറിന്റെ മുന്നണിപ്പോരാളിയായി ജബ്ബാർ മാറിയത്.

പോലീസ്, റവന്യു, അഗ്നിരക്ഷാസേന തുടങ്ങിയ വിഭാഗങ്ങളും ജബ്ബാറിന്റെ സേവനം ഉപയോഗിക്കുന്നു. ജൂബിലി റോഡ് തേക്കിൻകോട് ആലിക്കൽ അബ്ദുൾ ഖാദിറിന്റെയും ഉമ്മുകുൽസുവിന്റെയും മകനാണ്. ഭാര്യ ഫാത്തിമ ഷിബില. മക്കൾ മുഹമ്മദ് ജാഫിസ്, ഫാത്തിമ ജന്ന. പിതാവ് നടത്തിയ അത്തർ കച്ചവടം 16 വർഷം മുൻപാണ് ജബ്ബാർ ഏറ്റെടുത്തത്. ട്രോമാ കെയറിന്റെ ജില്ലാ കമ്മിറ്റിയംഗവും പെരിന്തൽമണ്ണ താലൂക്ക് ചുമതലക്കാരനുമാണ്. എട്ട് വനിതകളടക്കം 42 പേരുടെ സന്നദ്ധസേനയായി പെരിന്തൽമണ്ണ യൂണിറ്റിനെ മാറ്റുന്നതിലും ജബ്ബാർ മുഖ്യ പങ്കുവഹിച്ചു.

പരിക്കേറ്റ കൈക്ക് വിശ്രമം നൽകാതെ രക്ഷാപ്രവർത്തനം നടത്തിയ അനുഭവവുമുണ്ട് ജബ്ബാറിന് 2022-ൽ പെരിന്തൽമണ്ണ ജൂബിലി ജങ്ഷനു സമീപം ദേശീയപാതയ്ക്ക് കുറുകെ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാ സേനയൊപ്പം മരം മുറിച്ചുമാറ്റവേ യന്ത്രം കൊണ്ട് ഇടതുകൈ മുറിഞ്ഞു. എട്ടു തുന്നൽ വേണ്ടി വന്നു. പിറ്റേന്ന് പുത്തനങ്ങാടിയിൽ വീടിനു മുകളിൽ മരം വീണുകിടക്കുന്നുവെന്ന് വിളിവന്നു. കൈയിലെ മുറിവ് വകവെക്കാതെ ചെന്ന് മരം മുറിച്ചുമാറ്റി. മുന്നാംദിനം പന്തല്ലൂർ പുഴയിൽ മൂന്നു കുട്ടികൾ മുങ്ങിയപ്പോൾ മുറിവേറ്റ കൈയിൽ പ്ലാസ്റ്റിക്കവർ കെട്ടി മുങ്ങിത്തപ്പാനിറങ്ങിയതും ജബ്ബാറാണ്

കല്‍പ്പറ്റ: ജൂലൈ 30 വയനാടിനെ നടുക്കിയ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു....
തിരൂർ : കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരതും രാജ്ധാനി എക്സ്പ്രസും അടക്കം തിരൂരിൽ നിർത്താത്ത വണ്ടികൾക്ക് സ്റ്റോപ്പ്...
നിലമ്പൂർ: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ട സംഭവത്തിൽ യുവതി പോലീസ് നിരീക്ഷണത്തിൽ ഇവരുടെ ഭർത്താവ് ഗൾഫിൽ നിന്നും എത്തിയത് 4 ദിവസം മുൻപാണ്...
© Copyright , All Rights Reserved