പി.വി. അൻവർ എം.എൽ.എ എൽ.ഡി.എഫിൽ നിന്ന് പുറത്ത്

Pulamanthole vaarttha
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരസ്യമായി രംഗത്തെത്തിയ പി.വി. അൻവർ എം.എല്‍.എ എല്‍.ഡി.എഫില്‍ നിന്ന് പുറത്ത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഡല്‍ഹിയില്‍ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവറുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്ന കാര്യം വ്യക്തമാക്കിയത്. അൻവറുമായി ഇനി പാർട്ടിക്ക് ബന്ധമില്ല. പരാതിക്ക് എല്ലാ പരിഗണന നല്‍കിയിട്ടും അൻവർ പരസ്യ ആരോപണം തുടർന്നു. സി.പി.എമ്മിനെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ല. എല്‍.ഡി.എഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അൻവർ തന്നെ വ്യക്തമാക്കിയതാണ്. പാർലമെൻറി പാർട്ടി അംഗത്വം അൻവർ സ്വയം വലിച്ചെറിഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാല്‍ അൻവറുമായുള്ള എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിക്കുകയാണ്. നിലവില്‍ പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ തന്നെ മറ്റൊന്നും ഇതില്‍ ആവശ്യവുമില്ല.
ജനങ്ങള്‍ക്കിടയില്‍ പ്രവർത്തിക്കാൻ പാർട്ടി അംഗത്വം വേണമെന്നില്ല. കെ.ടി ജലീലിനും അംഗത്വമില്ല. മറുനാടനെ പൂട്ടിക്കണമെന്നായിരുന്നു അൻവർ പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ മറുനാടന്റെ ആരോപണങ്ങളാണ് അൻവർ ഇപ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. പലരും കമ്യൂണിസ്റ്റ് പാർട്ടി തകരും എന്ന് പറഞ്ഞതിന് ശേഷവും പാർട്ടി അധികാരത്തിലെത്തിയിട്ടുണ്ട്.
മന്ത്രി മുഹമ്മദ് റിയാസിനെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അൻവറാണിപ്പോള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം നടത്തുന്നത്. അവസരവാദ നിലപാടാണ് അൻവറിന്റേത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷനായിരുന്നപ്പോഴാണ് തെരഞ്ഞെുടുപ്പില്‍ മത്സരിച്ച് റിയാസ് ജയിച്ചത്. റിയാസിന്റെ ഭാര്യക്കെതിരെയും അൻവര്‍ ആക്ഷേപം ഉയര്‍ത്തി. മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം ഉയരുന്നത് ആദ്യമല്ല. ഇ.എം.എസ് മുതല്‍ വി.എസ് വരെയുള്ള മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ അൻവർ അല്ല ആര് ശ്രമിച്ചാലും നടക്കില്ല. എ.ഡി.ജി.പിയെ സംരക്ഷിക്കുന്നില്ലെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
അൻവർ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായെന്നും ഗോവിന്ദൻ വിമർശിച്ചു. അൻവറിനെതിരെ സഖാക്കളും പാർട്ടിയെ സ്നേഹിക്കുന്നവരും രംഗത്ത് ഇറങ്ങണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച് അൻവറിന് ധാരണയില്ല. കോണ്‍ഗ്രസ് പാരമ്ബര്യമുള്ളയാണ് അൻവർ. സാധാരണക്കാരുടെ വികാരങ്ങള്‍ ഉള്‍ക്കൊണ്ടല്ല അൻവർ സംസാരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
സി.പി.എമ്മിന്റെ സംഘടന രീതിയും നയവും അറിയില്ല. ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചശേഷമാണ് പരാതി നല്‍കിയത്. അൻവർ കമ്യൂണിസ്റ്റ് പാർട്ടി അംഗമല്ല, പാർലമെന്ററി അംഗം മാത്രമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ആദ്യം പരാതിയുണ്ടായിരുന്നില്ല. പിന്നീടാണ് പരാതി നല്‍കിയത്. പരസ്യ നിലപാട് ആവർത്തിക്കരുതെന്ന് പലതവണ ഓർമപ്പെടുത്തിയിട്ടും അൻവർ അച്ചടക്കം ലംഘിച്ചു. അൻവറിന്റെ പരാതി പരിശോധിക്കാതിരിക്കുകയോ, കേള്‍ക്കാതിരിക്കുകയോ ചെയ്തിട്ടില്ല.
പാർട്ടി അംഗമല്ലാതിരിന്നിട്ടും എല്ലാ പരിഗണനയും പാർട്ടി അൻവറിന് നല്കി. അന്വേഷണങ്ങള്‍ മുറക്ക് നടക്കുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയതാണ്. ആ നിലപാട് തന്നെയാണ് പാർട്ടിക്കുള്ളതെന്നും അറിയിച്ചു. എന്നാല്‍, പാർട്ടി നല്കിയ ഉറപ്പ് വിശ്വാസത്തിലെടുക്കാതെ പരസ്യമായി വാർത്താസമ്മേളനം നടത്തുകയാണ് അൻവർ ചെയ്തതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
പിണറായി വിജയനുനേരെ കടുത്ത കടന്നാക്രമണമാണ് പി.വി. അൻവർ എം.എല്‍.എ വ്യാഴാഴ്ച നടത്തിയത്. തൃശൂരില്‍ ബി.ജെ.പിക്ക് ജയിക്കാൻ എ.ഡി.ജി.പി അജിത്കുമാർ പൂരം കലക്കിയത് മുഖ്യമന്ത്രിയും കേന്ദ്രഭരണകക്ഷിയും തമ്മിലെ നീക്കുപോക്കാണെന്നും ആർ.എസ്.എസ് കൂടിക്കാഴ്ച സമ്മതിച്ചിട്ടും അജിത്കുമാർ ക്രമസമാധാന ചുമതലയില്‍ തുടരുന്നത് അതുകൊണ്ടാണെന്നും അൻവർ തുറന്നടിച്ചിരുന്നു.
‘പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല’;ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍
മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ പ്രതികരണവുമായി പി.വി അന്‍വര്‍. പാര്‍ട്ടിയെ പറഞ്ഞിട്ടില്ലെന്നും ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് അന്‍വര്‍ ആവര്‍ത്തിച്ചു. സാധാരണക്കാര്‍ക്ക് ഒപ്പം നിലനില്ക്കും. ഒപ്പം നില്ക്കാന് ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കര്‍ഷകരുടെ പ്രശ്നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു. ‘