മകൻ്റെ വിവാഹപന്തലിൽ 25 നിർധന യുവതികൾക്കും മാംഗല്യമൊരുക്കി എടപ്പാൾ കോക്കൂരിലെ പ്രവാസി വ്യവസായി

Pulamanthole vaarttha
എടപ്പാൾ : പതിനായിരം പേർക്കിരിക്കാവുന്ന പൂർണമായും ശീതീകരിച്ച മനോഹരമായ വിവാഹമണ്ഡപത്തിൽ അഷ്റഫ് നൽകിയ ആഭരണപ്പെട്ടി ഏറ്റുവാങ്ങുമ്പോൾ പാലക്കാട് സ്വദേശിനി ശ്രീരഞ്ജിനി വിതുമ്പി; കതിർമണ്ഡപമാണെന്നു മറന്ന്. 10 പവൻ ആഭരണങ്ങളും മനോഹരമായ വസ്ത്രങ്ങളും സദ്യയുമടങ്ങുന്ന വേദിയിൽ മംഗല്യഭാഗ്യം ലഭിച്ചൂവെന്നത് അപ്പോഴും വിശ്വസിക്കാനായിരുന്നില്ല. വരൻ രാജേഷിന്റെയും ശ്രീരഞ്ജിനിയുടെയും ഹൃദയം സന്തോഷത്തിൽ തുളുമ്പി; കണ്ടുനിന്ന ബന്ധുക്കളുടെയും.ശ്രീരഞ്ജിനിയുടെ മാത്രമല്ല, ഒരാളുടെ ഹൃദയവിശാലതകൊണ്ട് ആ വേദിയിൽ പുതുജീവിതത്തിലേക്ക് പാദമൂന്നിയ 25 വധൂവരന്മാരുടെയും മനസ്സിലെ വികാരമായിരുന്നു അത്.
ഗൂഡല്ലൂരിലെ ജിൽഷിത, വയനാട്ടിലെ തസ്നി, കരിപ്പൂരിലെ അഖില, പഴയന്നൂരിലെ ഷമീമ, കവളപ്പാറയിലെ ലിയ, വടക്കാഞ്ചേരിയിലെ അജ്ന തുടങ്ങിയവരെല്ലാമുണ്ടതിൽ.പ്രവാസി വ്യവസായിയായ കോക്കൂർ മുക്കുന്നത്ത് അറയ്ക്കൽ അഷറ്ഫിന്റെയും മറിയക്കുട്ടിയുടെയും മകൻ മുഹമ്മദ് ഫൈസലിന്റെയും രണ്ടത്താണി പുളിശ്ശേരി അബ്ദു്ദുൾ ഹാരിഫിന്റെയും സൈഫുന്നീസയുടെയും മകൾ സാനിയയുടെയും വിവാഹപ്പന്തലാണ് നിർധനരായ 25 യുവതികളുടെയും മംഗല്യപ്പന്തലായത്. എല്ലാവരുടെയും വിവാഹം ഒരേരീതിയിൽ നടത്തണമെന്ന് അഷ്റഫ് ആഗ്രഹിച്ചു. അതിനൊത്ത മണ്ഡപമില്ലാത്തതിനാൽ മൂന്നുകോടിയോളം രൂപ ചെലവഴിച്ച് പാണംപടിയിലെ വയലിൽ പന്തലൊരുക്കി. 300 ടണ്‍ എസി സ്ഥാപിച്ച് തന്റെ മനസ്സുപോലെ വരുന്നവരുടെ മനസ്സിനെയും അദ്ദേഹം ശീതീകരിച്ചു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ തുടങ്ങിയവരുടെ കാർമികത്വത്തിലായിരുന്നു നിക്കാഹ്. മറ്റു മതസ്ഥർ അവരുടെ വിശ്വാസത്തിനനുസരിച്ച് താലിചാർത്തിയും വേദിയിലെത്തി.മകനും മരുമകളണിഞ്ഞ അതേ വസ്ത്രങ്ങളാണ് എല്ലാ വധൂവരന്മാർക്കും ഒരുക്കിയിരുന്നത്. വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ചശേഷം അഷ്റഫും കുടുംബവും അവർക്കായി കരുതിവെച്ച ആഭരണങ്ങളുടെ പെട്ടികളും ഉപഹാരങ്ങളും കൈമാറി. എല്ലാവരെയും ഒരുമിച്ചിരുത്തി ഫോട്ടോകളും വീഡിയോകളും പകർത്തി. ഓരോ കുടുംബത്തിനെയും പ്രത്യേകമിരുത്തിയുള്ള കുടുംബചിത്രങ്ങളും പകർത്തി.അഷ്റഫിനെപ്പോലൊരു സുഹൃത്ത് തനിക്കുണ്ടെന്നതിൽ അഭിമാനിക്കുകയാണെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വാക്കുകൾ അവിടെ ഒത്തുകൂടിയവരുടെയെല്ലാം വികാരമായി. മന്ത്രി എം.ബി. രാജേഷ്, പി.പി. സുനീർ എംപി., പി. നന്ദകുമാർ എംഎൽഎ, പി.ടി. അജയ്മോഹൻ, അഷറഫ് കോക്കൂർ, എ.എം. രോഹിത്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി. ഷെഹീർ, എം.എ. നജീബ്, കെപിസിസി അംഗം എ.എം. രോഹിത്, ഡിസിസി സെക്രട്ടറി സിദ്ദിഖ് പന്താവൂർ, പി.പി. യൂസഫലി, നവാസ് വട്ടത്തൂർ, കഴുങ്ങിൽ മജിദ്, രഞ്ജിത് അടാട്ട് തുടങ്ങി ഒട്ടേറെ പ്രമുഖർ വധൂവരന്മാരെ ആശീർവദിക്കാനെത്തി.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved